ലിഫ്റ്റ് ചോദിച്ച് ട്രക്കിൽ കയറിയ പൊലീസുകാരൻ കവർന്നത് 20000 രൂപ; 35 കിമീ പിന്തുടർന്ന് പിടികൂടി പൊതിരെ തല്ലി ഡ്രൈവർ
ലഖ്നൌ: ഉത്തർപ്രദേശിലെ ഹമീർപൂരിൽ ലിഫ്റ്റ് ചോദിച്ച് ട്രക്കിൽ കയറിയ സബ് ഇൻസ്പെക്ടർ പണം കവർന്ന് രക്ഷപ്പെടാൻ ശ്രമിച്ചെന്ന് പരാതി. ട്രക്കിന്റെ കാബിനിൽ സൂക്ഷിച്ചിരുന്ന 20,000 രൂപയുമായാണ് യൂണിഫോമിലായിരുന്ന പൊലീസുകാരൻ മുങ്ങിയത്. തുടർന്ന് ട്രക്ക് ഡ്രൈവർ നടത്തിയ സിനിമാ സ്റ്റൈൽ ചേസിങ്ങിനൊടുവിൽ പൊലീസുകാരൻ പിടിയി

ലഖ്നൌ: ഉത്തർപ്രദേശിലെ ഹമീർപൂരിൽ ലിഫ്റ്റ് ചോദിച്ച് ട്രക്കിൽ കയറിയ സബ് ഇൻസ്പെക്ടർ പണം കവർന്ന് രക്ഷപ്പെടാൻ ശ്രമിച്ചെന്ന് പരാതി. ട്രക്കിന്റെ കാബിനിൽ സൂക്ഷിച്ചിരുന്ന 20,000 രൂപയുമായാണ് യൂണിഫോമിലായിരുന്ന പൊലീസുകാരൻ മുങ്ങിയത്. തുടർന്ന് ട്രക്ക് ഡ്രൈവർ നടത്തിയ സിനിമാ സ്റ്റൈൽ ചേസിങ്ങിനൊടുവിൽ പൊലീസുകാരൻ പിടിയിലായി.ഹമീർപൂരിൽ കോടതി സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗിരീഷ് മിശ്ര എന്ന സബ് ഇൻസ്പെക്ടറാണ് ഈ കേസിലെ പ്രതി. ഘാട്ടമ്പൂരിൽ നിന്ന് മെറ്റൽ കയറ്റി ഹമീർപൂരിലേക്ക് മടങ്ങുകയായിരുന്ന മനീഷ് എന്ന ട്രക്ക് ഡ്രൈവറോടാണ് പൊലീസുകാരൻ ലിഫ്റ്റ് ചോദിച്ചത്. യൂണിഫോമിലുള്ള ഉദ്യോഗസ്ഥനായതിനാൽ മടിക്കാതെ വണ്ടിയിൽ കയറ്റുകയായിരുന്നുവെന്ന് ഡ്രൈവർ പറയുന്നു. യാത്രയ്ക്കിടെ ഡ്രൈവർ ശ്രദ്ധിക്കാത്ത സമയം നോക്കി കാബിനിൽ ഇരുന്ന 20,000 രൂപ എസ്ഐ മോഷ്ടിച്ച് യൂണിഫോമിനുള്ളിൽ ഒളിപ്പിച്ചു. പണം നഷ്ടപ്പെട്ട വിവരം തിരിച്ചറിഞ്ഞ് ചോദിച്ചതോടെ മറുപടിയൊന്നും പറയാതെ എസ്ഐ ടോൾ പ്ലാസയിൽ ഇറങ്ങി ഓടുകയും അടുത്തുണ്ടായിരുന്ന മറ്റൊരു വാനിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് ട്രക്ക് ഡ്രൈവർ പറയുന്നു.ഇതോടെ ഡ്രൈവർ മനീഷ് ട്രക്കിൽ വാനിനെ പിന്തുടർന്നു. ഏതാണ്ട് 35 കിലോമീറ്ററോളം നീണ്ട ചേസിങ്ങിനൊടുവിൽ യമുനാ പാലത്തിന് സമീപത്തു വച്ച് വാനിൽ നിന്നിറങ്ങിയ എസ്ഐയെ മനീഷ് പിടികൂടി. തുടർന്ന് നടത്തിയ പരിശോധനയിൽ പൊലീസുകാരന്റെ യൂണിഫോമിനുള്ളിൽ നിന്ന് നഷ്ടപ്പെട്ട 20,000 രൂപ കണ്ടെത്തുകയും ചെയ്തു. പണം കണ്ടെടുത്തതോടെ ഡ്രൈവർ നാട്ടുകാരുടെ മുന്നിൽ വച്ച് എസ്ഐയെ കോളറിൽ പിടിച്ച് നിരവധി തവണ മുഖത്തടിച്ചു. പ്രദേശവാസികൾ ഇടപെട്ടാണ് ഡ്രൈവറെ ശാന്തനാക്കിയത്. തുടർന്ന് വിവരം ഉടൻ തന്നെ യുപി പൊലീസിന്റെ എമർജൻസി വിഭാഗത്തെ അറിയിച്ചു.സ്ഥലത്തെത്തിയ പൊലീസ് സംഘം എസ്ഐയെ കസ്റ്റഡിയിലെടുത്ത് കോട്വാലി സ്റ്റേഷനിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ട്രക്ക് ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത പ്രകാരം എസ്ഐക്കെതിരെ കേസെടുത്തതായി ഹമീർപൂർ സർക്കിൾ ഓഫീസർ യശ്പാൽ സിംഗ് അറിയിച്ചു. എസ്ഐയെ സർവീസിൽ നിന്ന് ഉടനടി സസ്‌പെൻഡ് ചെയ്തെന്നും വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടെന്നും പൊലീസ് അറിയിച്ചു. View this post on Instagram A post shared by Dalimss News India (@dalimss.news)