ആണവ സഹകരണത്തിൽ ചരിത്രപരമായ നീക്കം; അമേരിക്കയും സൗദിയും കൈകോർക്കുന്നു, കരാറിൽ ഒപ്പുവെച്ച് രാജ്യങ്ങൾ
വാഷിങ്ടൺ ഡിസി: അമേരിക്കയും സൗദി അറേബ്യയും തമ്മിൽ ചരിത്രപരമായ സമാധാന ആണവ സഹകരണ കരാറിൽ ഒപ്പുവെച്ചു. യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റും സൗദി ഊർജ മന്ത്രി അബ്ദുൾ അസീസ് ബിൻ സൽമാനുമാണ് '123 എഗ്രിമെൻ്റ്' എന്നറിയപ്പെടുന്ന കരാറിൽ ഒപ്പുവെച്ചത്. ഇതോടൊപ്പം ഉഭയകക്ഷി സുരക്ഷാ കരാറും ഒപ്പുവെച്ചതായി യുഎസ് ഊർജ വകുപ്പ

വാഷിങ്ടൺ ഡിസി: അമേരിക്കയും സൗദി അറേബ്യയും തമ്മിൽ ചരിത്രപരമായ സമാധാന ആണവ സഹകരണ കരാറിൽ ഒപ്പുവെച്ചു. യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റും സൗദി ഊർജ മന്ത്രി അബ്ദുൾ അസീസ് ബിൻ സൽമാനുമാണ് '123 എഗ്രിമെൻ്റ്' എന്നറിയപ്പെടുന്ന കരാറിൽ ഒപ്പുവെച്ചത്. ഇതോടൊപ്പം ഉഭയകക്ഷി സുരക്ഷാ കരാറും ഒപ്പുവെച്ചതായി യുഎസ് ഊർജ വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു. കരാർ ഇനി അവലോകനത്തിനായി യുഎസ് കോൺഗ്രസിന് സമർപ്പിക്കും.യുഎസ് പ്രസിഡന്റ് ‍ഡോണാൾഡ് ട്രംപിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവിൻ്റെ ചുവടുപിടിച്ചാണ് കരാർ. 1954ലെ ആണവോർജ നിയമത്തിൻ്റെ സെക്ഷൻ 123 പ്രകാരം യുഎസ് സിവിൽ ആണവ സഹകരണത്തിനായി അന്താരാഷ്ട്ര പങ്കാളികളെ വികസിപ്പിക്കാൻ ഉത്തരവ് നിർദേശിക്കുന്നുണ്ട്. അമേരിക്കൻ ആണവ സാങ്കേതികവിദ്യയുടെ കയറ്റുമതി വർധിപ്പിക്കാനും ഉയർന്ന ശമ്പളമുള്ള യുഎസ് ജോലികൾ സൃഷ്ടിക്കാനും അമേരിക്കയുടെ ഊർജ, ദേശീയ സുരക്ഷാ നില ശക്തിപ്പെടുത്താനും ആഗോള ആണവ നിർവ്യാപന മാനദണ്ഡങ്ങൾ ഊട്ടിയുറപ്പിക്കാനും അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ആഴത്തിലാക്കാനും കരാർ സഹായിക്കും.ഇരു കരാറുകളും പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന, കോടിക്കണക്കിന് ഡോളറിൻ്റെ ഒരു പങ്കാളിത്തത്തിനാണ് നിയമപരമായ അടിത്തറയിടുന്നതെന്ന് യുഎസ് ഊർജ വകുപ്പ് അറിയിച്ചു. ആണവ നിർവ്യാപനം ഉൾപ്പെടെയുള്ള സാമ്പത്തികവും തന്ത്രപരവുമായ ലക്ഷ്യങ്ങൾ നേടാൻ ഇത് സഹായിക്കും. പുതിയ കരാ‍ർ സൗദിയുടെ ആണവോർജ പദ്ധതികളിൽ അമേരിക്കൻ കമ്പനികൾക്ക് വലിയ അവസരങ്ങൾ നൽകും. ഇത് അമേരിക്കൻ വ്യവസായത്തിനും തൊഴിലാളികൾക്കും ഗുണകരമാകും. അതോടൊപ്പം സൗദിയുടെ ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുമെന്നും യുഎസ് ഊർജ വകുപ്പ് പ്രസ്താവനയിൽ വിശദമാക്കി.ആണവ സുരക്ഷ, സംരക്ഷണം, നിർവ്യാപനം എന്നിവയിൽ ഉയർന്ന നിലവാരം ഉറപ്പാക്കുന്നതിലൂടെ അമേരിക്കയുടെയും മേഖലയുടെയും സുരക്ഷ ശക്തിപ്പെടുത്താനും കരാറുകൾ സഹായിക്കും. സിവിൽ ആണവ സാങ്കേതികവിദ്യയിൽ അമേരിക്കയുടെ മേൽക്കൈ നിലനിർത്താനും ഇത് വഴിവെക്കുമെന്നും ഊർജ വകുപ്പ് കൂട്ടിച്ചേ‍ർത്തു. യുഎസ് - സൗദി വാണിജ്യ ബന്ധം ശക്തിപ്പെടുത്താനും ഇരു രാജ്യങ്ങളിലും സമൃദ്ധി കൊണ്ടുവരാനും തങ്ങളുടെ സഖ്യകക്ഷികൾക്ക് സുരക്ഷ നൽകാനുമുള്ള തങ്ങളുടെ പൊതുവായ പ്രതിബദ്ധതയാണ് കരാറുകൾ കാണിക്കുന്നതെന്ന് യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ് പറഞ്ഞു.