'ഇത്രയും ദിവസം എവിടെയായിരുന്നു'; പ്രധാനമന്ത്രിയുടെ വീഡിയോയ്ക്ക് താഴെ ചോദ്യവുമായി രഞ്ജിനി ഹരിദാസ്
നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ ദില്ലിയില്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായി കേരളത്തിൽ നിന്നും രഞ്ജിനി ഹരിദാസ് അടക്കമുള്ളവർ സമരവേദിയിൽ എത്തിയിരുന്നു. കേരളത്തിൽ തിരിച്ചെത്തിയതിനു ശേഷം ഈ വിഷയത്തിൽ തന്റെ അനുഭവങ്ങളും അഭിപ്രായവും താരം പങ്കുവെക്കുകയും ചെയ്തിരുന

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ ദില്ലിയില്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായി കേരളത്തിൽ നിന്നും രഞ്ജിനി ഹരിദാസ് അടക്കമുള്ളവർ സമരവേദിയിൽ എത്തിയിരുന്നു. കേരളത്തിൽ തിരിച്ചെത്തിയതിനു ശേഷം ഈ വിഷയത്തിൽ തന്റെ അനുഭവങ്ങളും അഭിപ്രായവും താരം പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സമരത്തില്‍ പ്രതികരിച്ചു കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോയുടെ കമന്‍റ് ബോക്സില്‍ ചോദ്യവുമായി എത്തിയിരിക്കുകയാണ് രഞ്ജിനി. ഇത്രയും ദിവസം എവിടെയായിരുന്നു എന്നാണ് പ്രധാനമന്ത്രിയോട് രഞ്ജിനി ചോദിക്കുന്നത്. ബലപ്രയോഗം നടത്തുന്നതിന് പകരം, ചര്‍ച്ചയ്ക്കായി നിങ്ങളുടെ സര്‍ക്കാര്‍ മുന്നോട്ട് വന്നിരുന്നെങ്കില്‍ ഇതെല്ലാം ഒഴിവാക്കാമായിരുന്നുവെന്നും രഞ്ജിനി കുറിച്ചു.''എല്ലാ ബഹുമാനത്തോടെയും ചോദിക്കട്ടെ, ഇത്രയും ദിവസം താങ്കൾ എവിടെയായിരുന്നു? സമാധാനപരമായി പ്രതിഷേധിച്ച ആ കുട്ടികള്‍ക്ക് ക്രൂരമായ മര്‍ദനമാണ് ഏല്‍ക്കേണ്ടിവന്നത്. ഡല്‍ഹി പൊലീസും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും യൂണിഫോമോ തിരിച്ചറിയല്‍ കാര്‍ഡോ ഇല്ലാത്ത ആളുകളും ചേര്‍ന്ന് തീവ്രവാദികളെന്ന പോലെയാണ് അവരെ ആക്രമിച്ചത്. ഇതാണ് നമ്മുടെ രാജ്യത്തിന്റെ ഭാവി. ഉത്തരവാദിത്തം ഏറ്റെടുക്കാനാണ് ആവശ്യപ്പെടുന്നത്. അവരെ നിശബ്ദരാക്കാന്‍ ബലപ്രയോഗം നടത്തുന്നതിന് പകരം, ചര്‍ച്ചയ്ക്കായി നിങ്ങളുടെ സര്‍ക്കാര്‍ മുന്നോട്ട് വന്നിരുന്നെങ്കില്‍ ഇതെല്ലാം ഒഴിവാക്കാമായിരുന്നുനിങ്ങള്‍ ഈ രാജ്യത്തിന്റെ നേതാവാണ്. ഇന്ത്യയിലെ യുവാക്കളുടെ പ്രശ്നങ്ങള്‍ വളരെ ഗൗരവമേറിയതാണ്. അവര്‍ക്കുവേണ്ടി നിങ്ങള്‍ മുന്നിട്ടിറങ്ങുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നമ്മുടെ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാനം വിദ്യാഭ്യാസം നേടലാണ്. അതിന്റെ വിശ്വാസ്യത ആവര്‍ത്തിച്ച് ചോദ്യം ചെയ്യപ്പെടുമ്പോള്‍ അതിന്റെ തലപ്പത്തുള്ള വ്യക്തിയെ നീക്കം ചെയ്തുകൊണ്ട് സമ്പൂര്‍ണമായ അഴിച്ചുപണിയാണ് വേണ്ടത്. നീതി അകലെയല്ല. അവരുടെ ആവശ്യം അംഗീകരിക്കണം. അവരുടെ ശബ്ദം കേട്ടുവെന്നും ഒപ്പം നിന്നുവെന്നും തെളിയിക്കണം'', എന്നാണ് പ്രധാനമന്ത്രിയുടെ പോസ്റ്റിനു താഴെ രഞ്ജിനി കമന്റ് ചെയ്തത്. അയ്യായിരത്തില്‍ അധികം ലൈക്കുകളാണ് കമന്‍റിന് ലഭിച്ചിരിക്കുന്നത്.