ഒത്തുകളി, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന് ജാമ്യമില്ല, ജാഫ്ന കിംഗ്സ് സഹഉടമ ശ്രീലങ്കയിൽ റിമാൻഡിൽ തുടരും
കൊളംബോ: ലങ്കൻ പ്രീമിയർ ലീഗുമായി ബന്ധപ്പെട്ട ഒത്തുകളി കേസിൽ അറസ്റ്റിലായ മുൻ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് താരവും ജാഫ്ന കിംഗ്സ് സഹഉടമയുമായ മൻജോത് കൽറയ്ക്ക് ശ്രീലങ്കൻ കോടതി ജാമ്യം നിഷേധിച്ചു. കൽറയ്ക്കൊപ്പം അറസ്റ്റിലായ മറ്റൊരു ഇന്ത്യൻ പൗരനായ യുവരാജ് പുഷ്പയുടെ ജാമ്യാപേക്ഷയും കൊളംബോ ചീഫ് മജിസ്ട്രേറ്റ് അസംഗ

കൊളംബോ: ലങ്കൻ പ്രീമിയർ ലീഗുമായി ബന്ധപ്പെട്ട ഒത്തുകളി കേസിൽ അറസ്റ്റിലായ മുൻ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് താരവും ജാഫ്ന കിംഗ്സ് സഹഉടമയുമായ മൻജോത് കൽറയ്ക്ക് ശ്രീലങ്കൻ കോടതി ജാമ്യം നിഷേധിച്ചു. കൽറയ്ക്കൊപ്പം അറസ്റ്റിലായ മറ്റൊരു ഇന്ത്യൻ പൗരനായ യുവരാജ് പുഷ്പയുടെ ജാമ്യാപേക്ഷയും കൊളംബോ ചീഫ് മജിസ്ട്രേറ്റ് അസംഗ എസ്. ബോദരഗമ തള്ളി. ഇരുവരുടെയും റിമാൻഡ് കാലാവധി ജൂലൈ 31 വരെ തുടരും. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതികളുടെ അഭിഭാഷകൻ കേസിൽ ജാമ്യം തേടിയത്.എന്നാൽ കായിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ശ്രീലങ്കൻ പൊലീസിന്‍റെ പ്രത്യേക അന്വേഷണ വിഭാഗം കേസിൽ അന്വേഷണം നടത്തുന്നതിനാൽ പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. ശ്രീലങ്കൻ അന്താരാഷ്ട്ര താരങ്ങളായ ഭാനുക രാജപക്സ, അവിഷ്ക ഫെർണാണ്ടോ, ദുനിത് വെല്ലാലഗെ എന്നിവർ നൽകിയ അഴിമതി പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കൂടാതെ രണ്ട് പ്രാദേശിക കളിക്കാർ കൂടി കേസിൽ പരാതിക്കാരായി രംഗത്തെത്തിയിട്ടുണ്ട്.2018-ലെ അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്കായി സെഞ്ചുറി നേടി ശ്രദ്ധേയനായ താരമാണ് മൻജോത് കൽറ. നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലായിരുന്നു അന്നത്തെ ഇന്ത്യൻ അണ്ടര്‍ 19 ക്യാപ്റ്റൻ. ജൂലൈ 17 ന് ആരംഭിച്ച അഞ്ച് ഫ്രാഞ്ചൈസികൾ മാറ്റുരയ്ക്കുന്ന ലങ്കൻ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങൾ ഓഗസ്റ്റ് 8 നാണ് സമാപിക്കുന്നത്. ടൂർണമെന്‍റ് പുരോഗമിക്കവെ ഉയർന്നുവന്ന ഒത്തുകളി വിവാദം ലങ്കൻ ക്രിക്കറ്റിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക