കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തം, കുട്ടനാടും അപ്പർകുട്ടനാടും പൂർണമായും വെള്ളത്തിൽ മുങ്ങി, ആലപ്പുഴയിൽ 21 ദുരിതാശ്വാസ ക്യാമ്പുകൾ
ആലപ്പുഴ: കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ കുട്ടനാടും അപ്പർകുട്ടനാടും പൂർണമായും വെള്ളത്തിൽ മുങ്ങി. ആലപ്പുഴയിൽ 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ചെങ്ങന്നൂരിൽ 12 കുട്ടനാട്ടിൽ അഞ്ചും അമ്പലപ്പുഴ, കാർത്തികപ്പള്ളി എന്നിവിടങ്ങളിൽ രണ്ട് വീതവും ക്യാമ്പുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഇന്നലെ മഴയ്ക്ക് ന

ആലപ്പുഴ: കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ കുട്ടനാടും അപ്പർകുട്ടനാടും പൂർണമായും വെള്ളത്തിൽ മുങ്ങി. ആലപ്പുഴയിൽ 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ചെങ്ങന്നൂരിൽ 12 കുട്ടനാട്ടിൽ അഞ്ചും അമ്പലപ്പുഴ, കാർത്തികപ്പള്ളി എന്നിവിടങ്ങളിൽ രണ്ട് വീതവും ക്യാമ്പുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഇന്നലെ മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും കിഴക്കൻവെള്ളത്തിന്റെ വരവ് കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിൽ ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കി. തലവടി, നെടുമ്പ്രം പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയവരെ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ഡിങ്കി ബോട്ടുകളിൽ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി.ഞായറാഴ്ച പുലർച്ചെ മുതലാണ് കിഴക്കൻവെള്ളത്തിന്റെ വരവ് കൂടിയത്. തുടർന്ന് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനായി തോട്ടപ്പള്ളി സ്പിൽവേയിലെ 39 ഷട്ടറുകളും തണ്ണീർമുക്കത്തെ 90 ഷട്ടറുകളും അന്ധകാരനഴിയിലെ നാല് ഷട്ടറുകളും തുറന്നിട്ടുണ്ട്. മൂന്നുദിവസത്തെ മഴയിൽ അച്ചൻകോവിലാറും പമ്പാനദിയും കരകവിഞ്ഞതോടെ കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും ജലനിരപ്പ് മൂന്നടിയോളമാണ് ഉയർന്നത്. നദികളുടെ ചില ഭാഗങ്ങൾ ഏത് സമയവും കരകവിഞ്ഞൊഴുകാവുന്ന സ്ഥിതിയിലാണ്. നീരേറ്റുപുറം, പള്ളാത്തുരുത്തി, എടത്വ, കാവാലം മേഖകളിൽ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. രണ്ടാംകൃഷി ഇറക്കാത്ത പാടശേഖരങ്ങൾക്ക് നടുവിലും പുറംബണ്ടിലുമായി താമസിക്കുന്നവർ ഒറ്റപ്പെട്ട നിലയിലാണ്. ഗ്രാമീണ റോഡുകൾ പൂർണമായും വെള്ളത്തിൽ മുങ്ങിയതും എ സി കനാലിന്റെ പാലങ്ങൾക്കടിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും മരച്ചില്ലകളും അടിഞ്ഞുകൂടിയതും ജനജീവിതത്തെയും ജലഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.