എഫ്ഡി പലിശനിരക്കിൽ പുതിയ ചട്ടം; ആർബിഐയുടെ തീരുമാനം ബാങ്ക് നിക്ഷേപകരെ എങ്ങനെ ബാധിക്കും?
ബാങ്കുകളിലെ വലിയ നിക്ഷേപങ്ങളുടെ പലിശനിരക്ക് നിശ്ചയിക്കുന്നതിലും വെളിപ്പെടുത്തുന്നതിലും സുപ്രധാന മാറ്റങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). മൂന്ന് കോടി രൂപയോ അതിൽ കൂടുതലോ വരുന്ന ബൾക്ക് ടേം ഡെപ്പോസിറ്റുകൾക്ക് പലിശനിരക്ക് നിശ്ചയിക്കുന്നതിൽ ബാങ്കുകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതാണ് പുതിയ നിർദേ

ബാങ്കുകളിലെ വലിയ നിക്ഷേപങ്ങളുടെ പലിശനിരക്ക് നിശ്ചയിക്കുന്നതിലും വെളിപ്പെടുത്തുന്നതിലും സുപ്രധാന മാറ്റങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). മൂന്ന് കോടി രൂപയോ അതിൽ കൂടുതലോ വരുന്ന ബൾക്ക് ടേം ഡെപ്പോസിറ്റുകൾക്ക് പലിശനിരക്ക് നിശ്ചയിക്കുന്നതിൽ ബാങ്കുകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതാണ് പുതിയ നിർദേശം. പുതുക്കിയ ചട്ടങ്ങൾ 2026 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഇക്കണോമിക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.ആർബിഐയുടെ നിർദേശപ്രകാരം, മൂന്ന് കോടി രൂപയും അതിന് മുകളിലുമുള്ള ഒറ്റ ടേം ഡെപ്പോസിറ്റുകളെയാണ് ബൾക്ക് ഡെപ്പോസിറ്റായി പരിഗണിക്കുന്നത്. സാധാരണയായി മൂന്ന് കോടിയിൽ താഴെയുള്ള റീട്ടെയിൽ നിക്ഷേപങ്ങൾക്കും ബൾക്ക് നിക്ഷേപങ്ങൾക്കും ബാങ്കുകൾ വ്യത്യസ്‍ത പലിശനിരക്കുകളാണ് നൽകുന്നത്.പുതിയ ചട്ടമനുസരിച്ച്, സമാന സ്വഭാവമുള്ള ബൾക്ക് നിക്ഷേപങ്ങൾക്ക് ഏകീകൃത പലിശനിരക്ക് ഉറപ്പാക്കുന്നതിനൊപ്പം, ചില സാഹചര്യങ്ങളിൽ വ്യത്യസ്‍ത പലിശനിരക്കുകൾ നൽകാൻ ബാങ്കുകൾക്ക് അവസരമുണ്ടാകും. ആഭ്യന്തര നിക്ഷേപങ്ങൾക്കും പ്രവാസികളുടെ രൂപ നിക്ഷേപങ്ങൾക്കും ബാധകമായ ലിക്വിഡിറ്റി കവറേജ് റേഷ്യോ (LCR) ചട്ടക്കൂടിലെ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ബാങ്കുകൾക്ക് പലിശനിരക്കിൽ വ്യത്യാസം വരുത്താൻ കഴിയുക. ഇതിലൂടെ ബൾക്ക് നിക്ഷേപങ്ങളുടെ വിലനിർണയത്തിൽ ബാങ്കുകൾക്ക് കൂടുതൽ സൗകര്യം ലഭിക്കുമെന്നാണ് ആർബിഐ വിലയിരുത്തുന്നത്.അതേസമയം, ഒരേ ദിവസം സ്വീകരിക്കുന്ന ഒരേ തുകയിലുള്ള സമാന നിക്ഷേപങ്ങൾക്ക് രാജ്യത്തെ എല്ലാ ശാഖകളിലും ഒരേ പലിശനിരക്കായിരിക്കണം എന്ന നിബന്ധന ആർബിഐ വീണ്ടും ആവർത്തിച്ചു. സമാന തുകയും സ്വഭാവവുമുള്ള നിക്ഷേപങ്ങൾക്കിടയിൽ യാതൊരു തരത്തിലുള്ള വിവേചനവും പാടില്ലെന്നും കേന്ദ്രബാങ്ക് വ്യക്തമാക്കി. മറ്റൊരു പ്രധാന മാറ്റം ബൾക്ക് നിക്ഷേപങ്ങളുടെ പലിശനിരക്കുമായി ബന്ധപ്പെട്ട വിവരങ്ങൾ പരസ്യമാക്കുന്നതിലാണ്. ഇനി മുതൽ എല്ലാ പ്രവൃത്തി ദിവസവും രാവിലെ 10 മണിക്ക്, പരമാവധി 10 മിനിറ്റ് ഇളവിനുള്ളിൽ, ബൾക്ക് ഡെപ്പോസിറ്റുകൾക്കുള്ള പലിശനിരക്ക് ബാങ്കുകൾ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം. മുൻകൂട്ടി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച നിരക്കുകൾ അനുസരിച്ചായിരിക്കണം എല്ലാ നിക്ഷേപങ്ങൾക്കും പലിശ നൽകേണ്ടതെന്നും ആർബിഐ നിർദേശിച്ചു.2026 ഒക്ടോബർ ഒന്നുമുതൽ ഈ പുതുക്കിയ മാർഗനിർദേശങ്ങൾ രാജ്യത്തെ എല്ലാ വാണിജ്യ ബാങ്കുകൾക്കും ബാധകമാകും. പുതിയ ചട്ടങ്ങൾ നിലവിൽ വരുന്നതോടെ ബൾക്ക് നിക്ഷേപങ്ങളുടെ പലിശനിരക്ക് കൂടുതൽ സുതാര്യമാകുന്നതിനൊപ്പം, വിപണി സാഹചര്യങ്ങൾക്കനുസരിച്ച് നിരക്കുകൾ നിശ്ചയിക്കാൻ ബാങ്കുകൾക്ക് കൂടുതൽ പ്രവർത്തനസ്വാതന്ത്ര്യവും ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ.