നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് ഇറക്കുമതി ചെയ്തത് 364 ടൺ ഈന്തപ്പഴം; ഗുജറാത്ത് തുറമുഖത്തുനിന്ന് പിടിച്ചെടുത്ത് ഡിആർഐ
അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ ഈന്തപ്പഴം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്(ഡിആർഐ) പിടിച്ചെടുത്തു. ഗുജറാത്തിലെ കണ്ട്ല തുറമുഖത്തുനിന്നാണ് പാകിസ്ഥാനിൽനിന്ന് കൊണ്ടുവന്ന ഈന്തപ്പഴം പിടികൂടിയത്. 13 കണ്ടെയ്നറുകളിലായി ഇറക്കുമതി ചെയ്ത ഈന്തപ്പഴത്തിന് മൂന്ന

അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ ഈന്തപ്പഴം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്(ഡിആർഐ) പിടിച്ചെടുത്തു. ഗുജറാത്തിലെ കണ്ട്ല തുറമുഖത്തുനിന്നാണ് പാകിസ്ഥാനിൽനിന്ന് കൊണ്ടുവന്ന ഈന്തപ്പഴം പിടികൂടിയത്. 13 കണ്ടെയ്നറുകളിലായി ഇറക്കുമതി ചെയ്ത ഈന്തപ്പഴത്തിന് മൂന്നുകോടിയോളം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.പാകിസ്ഥാനിൽനിന്നുള്ള ഇറക്കുമതിക്ക് നിലവിൽ ഇന്ത്യയിൽ നിരോധനമുണ്ട്. ഇത് മറികടന്നാണ് ഈന്തപ്പഴം ഇറക്കുമതി ചെയ്തത്. അധികൃതരെ കബളിപ്പിക്കാനായി യുഎഇയിൽനിന്നുള്ള ഈന്തപ്പഴമാണെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, കണ്ട്ല തുറമുഖത്തെ പരിശോധനയിൽ ഇത് പിടികൂടുകയായിരുന്നു.പാകിസ്ഥാനിൽനിന്ന് ആദ്യം ദുബായിൽ എത്തിച്ച ഈന്തപ്പഴം അവിടെവെച്ച് മറ്റ് കണ്ടെയ്നറുകളിലേക്ക് മാറ്റിയെന്നും ഇതിനുശേഷമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതെന്നുമാണ് അധികൃതർ പറയുന്നത്. എന്നാൽ, രേഖകളിൽ ഉറവിടമായി രേഖപ്പെടുത്തിയിരുന്നത് യുഎഇ എന്നായിരുന്നു. പാകിസ്ഥാനിൽനിന്നുള്ള ഇറക്കുമതിക്കുള്ള നിരോധനം മറികടക്കാനാണ് ഇങ്ങനെ ചെയ്തതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.കഴിഞ്ഞയാഴ്ച തമിഴ്നാട്ടിലെ തൂത്തുക്കുടി തുറമുഖത്തും സമാനരീതിയിൽ പാകിസ്ഥാനിൽനിന്ന് ഇറക്കുമതി ചെയ്ത വസ്തുക്കൾ ഡിആർഐ പിടിച്ചെടുത്തിരുന്നു. സൊമാലിയയിൽനിന്നുള്ള ചരക്കാണെന്ന വ്യാജേനയാണ് ഇത് ഇറക്കുമതി ചെയ്തത്. 2023-ൽ ഇന്ത്യയുടെ വിദേശ വ്യാപാര നിയമം ഭേദഗതി ചെയ്തതോടെയാണ് പാകിസ്ഥാനിൽനിന്ന് നേരിട്ടും അല്ലാതെയുമുള്ള ഇറക്കുമതിക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയത്. 2025 മേയ് മുതൽ ഇത് പ്രാബല്യത്തിൽ വന്നിരുന്നു.