ട്രെയിനിൽ സീറ്റിനെച്ചൊല്ലി തർക്കം; സ്ത്രീയെ മർദിച്ചു, ബെൽറ്റ് ഊരി ഭീഷണിയും അസഭ്യവർഷവും; യുവാവ് അറസ്റ്റിൽ
മുംബൈ: ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സ്ത്രീയെ മർദിച്ച യുവാവ് അറസ്റ്റിൽ. മുഹമ്മദ് റിസ്വാൻ അൻസാരി(36) എന്നയാളെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ

മുംബൈ: ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സ്ത്രീയെ മർദിച്ച യുവാവ് അറസ്റ്റിൽ. മുഹമ്മദ് റിസ്വാൻ അൻസാരി(36) എന്നയാളെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ ഹാർബർ ലൈൻ പാതയിൽ സർവീസ് നടത്തുന്ന ലോക്കൽ ട്രെയിനിലാണ് സംഭവം. സീറ്റിനെച്ചൊല്ലിയാണ് സ്ത്രീയും പ്രതിയും തമ്മിൽ തർക്കമുണ്ടായത്. ഇതിനിടെയാണ് യുവാവ് സ്ത്രീയെ കൈകൊണ്ട് മർദിച്ചത്. പിന്നാലെ ഇയാൾ ധരിച്ചിരുന്ന ബെൽറ്റ് ഊരുകയും ബെൽറ്റ് കൊണ്ട് അടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്ത്രീയ്ക്ക് നേരേ അസഭ്യവർഷവും നടത്തി. ഇതേ കോച്ചിലുണ്ടായിരുന്ന മറ്റൊരാളാണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയത്. അതേസമയം, യുവാവ് നിരന്തരം യുവതിയെ അസഭ്യം പറഞ്ഞിട്ടും മർദിച്ചിട്ടും സഹയാത്രക്കാരിൽ ആരും ഇടപെട്ടില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.സംഭവത്തിന്റെ വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നതോടെയാണ് റെയിൽവേ പൊലീസ് വിഷയത്തിൽ അന്വേഷണം നടത്തിയത്. തുടർന്ന് കേസെടുക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.